ന്യൂഡൽഹി: സി.പി.ഐ ഇന്ന് നൂറാം വയസ്സിലേക്ക്. 1925 ഡിസംബർ 26-ന് ഉത്തർപ്രദേശിലെ കാൺപൂരിൽ ആണ് പാർട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്, ഒരു നൂറ്റാണ്ട് നീണ്ട പോരാട്ട ചരിത്രം പിന്നിട്ടാണ് ശതാബ്ദി ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസായ അജോയ് ഭവനിൽ ജനറൽ സെക്രട്ടറി ഡി. രാജ പതാക ഉയർത്തും.(CPI marks 100th anniversary, Celebrations begin today)
'സിപിഐയുടെ നൂറ് വർഷം - പാരമ്പര്യവും ഭാവിയും' എന്ന വിഷയത്തിൽ അജോയ് ഭവനിൽ നടക്കുന്ന സെമിനാറിൽ ഡി. രാജ, അമർജീത് കൗർ, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. പാർട്ടിയുടെ നൂറ് വർഷത്തെ ചരിത്രം വിളിച്ചോതുന്ന പ്രദർശനവും കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
നൂറാം വാർഷിക വേളയിൽ പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളി സംഘടനാരംഗത്തെ ദൗർബല്യമാണെന്ന് ഡി. രാജ തുറന്നുസമ്മതിച്ചു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടത് പാർട്ടികൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചെന്നും ഇതിനായി ദേശീയ സെക്രട്ടറി എന്ന നിലയിൽ താൻ നേരിട്ട് മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സി.പി.എമ്മിന് വല്യേട്ടൻ മനോഭാവമുണ്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് അവർ തന്നെയാണ്. പി.എം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സി.പി.ഐ എടുത്ത നിലപാട് ഒടുവിൽ അംഗീകരിക്കപ്പെട്ടത് പാർട്ടിയുടെ ശരിയായ രാഷ്ട്രീയ നിലപാടിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.