ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. വിഷയം ഗൗരവതരമാണെന്നും കോടതി ഇത് സ്വമേധയാ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.(Court will consider the matter, Supreme Court against NCERT textbook)
പാഠപുസ്തകത്തിലെ ഉള്ളടക്കം കോടതിയെയും അഭിഭാഷകരെയും ഒരുപോലെ അസ്വസ്ഥരാക്കിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാ ഹൈക്കോടതികളും ഈ വിഷയത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. കോടതിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ഇത് ജുഡീഷ്യറിക്കെതിരെ കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
കോടതികളുടെ തലവൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാഷ്ട്രീയക്കാരുടെയും അന്വേഷണ ഏജൻസികളുടെയും മന്ത്രിമാരുടെയും അഴിമതിയെക്കുറിച്ച് മിണ്ടാതെ, ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെച്ച് ഇത്തരമൊരു പാഠഭാഗം ഉൾപ്പെടുത്തിയത് ദുരുദ്ദേശപരമാണെന്ന് അദ്ദേഹം വാദിച്ചു.
നേരത്തെ കോടതികളുടെ ഘടനയും പ്രവർത്തനങ്ങളും മാത്രം പഠിപ്പിച്ചിരുന്ന സ്ഥാനത്താണ് പുതിയ മാറ്റങ്ങൾ വരുത്തിയത്. സുപ്രീംകോടതി മുതൽ കീഴ്‌ക്കോടതികൾ വരെ തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകളും ഇതിൽ നൽകിയിട്ടുണ്ട്.

