മുംബൈ: പൊതുസ്ഥലത്ത് പ്രാവുകൾക്ക് തീറ്റ നൽകുന്നത് ആരോഗ്യഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുംബൈ കോടതി വ്യവസായിക്ക് പിഴ ചുമത്തി. ദാദർ സ്വദേശിയായ നിതിൻ ഷെത്തിനാണ് (52) ബാന്ദ്ര അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് 5000 രൂപ പിഴ ശിക്ഷ വിധിച്ചത്. ഇത്തരത്തിലുള്ള പ്രവൃത്തികൾ പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്ന് കോടതി നിരീക്ഷിച്ചു.(Court action against Mumbai businessman for feeding pigeons, fined Rs 5000)
പ്രാവുകൾക്ക് തീറ്റ നൽകുന്ന 'കബൂത്തർ ഖാനകൾ' പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ശല്യമാണെന്നും ചൂണ്ടിക്കാട്ടി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നേരത്തെ നിരോധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് മുംബൈയിലെ മാഹിം പ്രദേശത്ത് നിരോധനം ലംഘിച്ച് പ്രാവുകൾക്ക് തീറ്റ നൽകിയതിനാണ് നിതിൻ ഷെത്തിനെ പോലീസ് പിടികൂടിയത്.
കേസ് പരിഗണനയ്ക്ക് വന്നപ്പോൾ നിതിൻ കുറ്റം സമ്മതിക്കുകയും ശിക്ഷയിൽ ഇളവ് തേടുകയും ചെയ്തു. സർക്കാർ ഉത്തരവ് ലംഘിച്ചതിനും, പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ള രീതിയിൽ അശ്രദ്ധമായി പ്രവർത്തിച്ചതിനുമാണ് കോടതി പിഴ ശിക്ഷ നൽകിയത്.