ഗുവാഹത്തി: മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമിലെ രാഷ്ട്രീയ സാഹചര്യം ചൂടുപിടിക്കുന്നു. 60 മണ്ഡലങ്ങളിലെ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ബിജെപി ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.(Controversy over voter list in Assam, Opposition files complaint against BJP)
ജനുവരി 4-ന് നടന്ന ബിജെപി നേതൃയോഗത്തിൽ, 60 മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ എംഎൽഎമാർക്ക് നിർദ്ദേശം നൽകിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസ്, സിപിഎം, രൈജോർ ദൾ, അസം ജാതീയ പരിഷത്ത്, സിപിഐ എംഎൽ (എൽ) എന്നീ പാർട്ടികൾ സംയുക്തമായാണ് ദിസ്‌പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വോട്ടർ പട്ടിക തിരിമറിയുടെ മേൽനോട്ട ചുമതല മന്ത്രി അശോക് സിംഘലിനെ ഏൽപ്പിച്ചതായും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി 10-ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.