വിജയ്‌പൂർ: മധ്യപ്രദേശിലെ ഹൽപൂർ ഗ്രാമത്തിലെ മിഡിൽ സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പർ ഷീറ്റുകളിൽ വിളമ്പിയ സംഭവത്തിൽ വിവാദം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും ചെയ്തതോടെയാണ് വിഷയം ദേശീയ ശ്രദ്ധ നേടിയത്.(Controversy over midday meal served on paper sheets at school in Madhya Pradesh)
സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിജയ്‌പൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബി.ഇ.ഒ.) സ്കൂളിലെത്തി പരിശോധന നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. നവംബർ നാല് മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
ഹൽപൂരിലെ പ്രൈമറി, മിഡിൽ സ്കൂളുകൾ ഒരേ കാമ്പസിലാണ് പ്രവർത്തിക്കുന്നത്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള കരാർ ജയ് സന്തോഷി മാ സ്വയം സഹായ സംഘത്തിനായിരുന്നു. ഈ സംഘത്തിലെ അഞ്ച് പാചക ജീവനക്കാരിൽ രണ്ട് പേർ സംഭവ ദിവസം അവധിയായിരുന്നു. പാത്രം കഴുകാൻ ആളില്ലാതായതോടെ സ്കൂൾ ജീവനക്കാർ കുട്ടികൾക്ക് കടലാസിൽ ചപ്പാത്തി വിതരണം ചെയ്യുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ വേഗത്തിൽ നടപടികൾ സ്വീകരിച്ചു. സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു. ജയ് സന്തോഷി മാ സ്വയം സഹായ സംഘവുമായുള്ള ഉച്ചഭക്ഷണ കരാർ റദ്ദാക്കി.
ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള ഉത്തരവാദിത്തം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് കൈമാറി. നിരീക്ഷണത്തിൽ വീഴ്ച വരുത്തിയതിന് ക്ലസ്റ്റർ അക്കാദമിക് കോർഡിനേറ്ററിനും ബ്ലോക്ക് റിസോഴ്‌സ് സെന്റർ കോർഡിനേറ്ററിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭവത്തിൽ ബി.ജെ.പി. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയമാനം കൈവന്നിരുന്നു.