ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രപതിയുടെ റഫറൻസിൽ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ഈ വിധി കേരളം അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ഏറെ നിർണായകമാണ്.(Constitution bench to pronounce verdict on President's reference today)
ബില്ലുകളിൽ തീർപ്പുകൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 14 ചോദ്യങ്ങളാണ് രാഷ്ട്രപതി റഫറൻസിലൂടെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയച്ചത്. ഗവർണർമാർ ബില്ലുകൾ തടഞ്ഞുവെക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമയപരിധികൾ ആവശ്യമാണ് എന്ന നിലപാടാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഭരണഘടനാ ബെഞ്ചിന് മുന്നിൽ സ്വീകരിച്ചത്.
ഒരു ഭരണഘടനാ സ്ഥാപനം അതിന്റെ ചുമതല നിർവഹിക്കുന്നില്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിന് നിർദ്ദേശം നൽകാൻ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. സമയപരിധി പാലിക്കാത്തതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഭരണഘടനാ ബെഞ്ച് നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. നിലവിൽ കാലതാമസം നേരിടുന്ന കേസുകളിൽ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ കേസിലെ വിധി ഗവർണർമാരുടെ വിവേചനാധികാരത്തിൽ നിർണായകമായ സ്വാധീനം ചെലുത്തും.