ന്യൂഡൽഹി: വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനും മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തെ തകർക്കാനും വെട്ടിമുറിക്കാനും ശ്രമം നടന്നുവെന്നും ലീഗിന്റെ സമ്മർദ്ദത്തിന് നെഹ്‌റു വഴങ്ങിയെന്നും മോദി ആരോപിച്ചു.(Congress tried to destroy Vande Mataram, Modi against Nehru)
വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ച കോൺഗ്രസ് വലിയ നീതികേടാണ് കാട്ടിയതെന്ന് മോദി പറഞ്ഞു. "എന്തുകൊണ്ട് വന്ദേമാതരത്തെ എതിർക്കുന്നുവെന്ന് ജിന്നയോട് നെഹ്‌റു ചോദിച്ചില്ല. പകരം വന്ദേമാതരത്തിന്റെ പശ്ചാത്തലം പഠിക്കാനാണ് നെഹ്‌റു ശ്രമിച്ചത്." ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്‌റു വന്ദേമാതരത്തെ വെറുത്തു. ജിന്നയെ എതിർക്കുന്നതിന് പകരം പ്രീണനത്തിനായി വന്ദേമാതരത്തെ വെട്ടിമുറിച്ചു. പിന്നീടത് രാജ്യത്തെ തന്നെ വെട്ടിമുറിക്കുന്നതിലേക്ക് നയിച്ചു.
വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടപ്പോൾ നെഹ്‌റുവിന്റെ സമീപനം മറ്റൊന്നായിരുന്നു. വന്ദേമാതരത്തെ രാഷ്ട്രീയമായി എതിർക്കുകയെന്ന ജിന്നയുടെയും ലീഗിന്റെയും അജണ്ടയ്ക്ക് നെഹ്‌റു വഴങ്ങി. കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചെന്നും ഇപ്പോഴും വെറുക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
മോദിയുടെ ആരോപണങ്ങൾക്കെതിരെ കെ.സി. വേണുഗോപാൽ ശക്തമായി തിരിച്ചടിച്ചു. നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണെന്ന് അദ്ദേഹം ആരോപിച്ചു. "വന്ദേമാതരത്തോടുള്ള മോദിയുടെ സ്നേഹം ഇപ്പോൾ എങ്ങനെ വന്നു? വന്ദേ മാതരം ചർച്ചക്ക് പിന്നിൽ ഗൂഢരാഷ്ട്രീയ ലക്ഷ്യമുണ്ട്." നെഹ്‌റുവിനെ അപമാനിക്കുക എന്ന മോദിയുടെ സ്ഥിരം അജണ്ടയാണ് ഇപ്പോഴത്തെ പ്രസംഗം. ഏത് ചർച്ചയിലും ഇതാണ് രീതി. 'ഓപ്പറേഷൻ സിന്ദൂർ' ചർച്ചയിൽ മോദി 14 തവണയാണ് നെഹ്‌റുവിന്റെ പേര് വലിച്ചിഴച്ചതെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.