
ബെലഗാവി: സംഘടനാ സംവിധാനം പൂർണമായും അഴിച്ചു പണിയാനൊരുങ്ങി കോണ്‍ഗ്രസ്(Congress is Preparing for a Major Breakthrough). ബെലഗാവിയില്‍ വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിൽ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ബൂത്തു തലം മുതല്‍ പാര്‍ട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന അഭിപ്രായം പറഞ്ഞത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുള്ള പത്രസമ്മേളനത്തില്‍ "2025 പുനഃസംഘടനാവര്‍ഷമായി ആചരിക്കുമെന്നും സംഘടനയുടെ എല്ലാതലത്തിലും നേതൃമാറ്റമുണ്ടാവുമെന്നും" വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, ത്രിപുര, ഡല്‍ഹി, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ മുന്‍ഗണനാക്രമത്തില്‍ പുനഃസംഘടനയുണ്ടാവണമെന്നും പ്രവര്‍ത്തകസമിതി യോഗം ആവശ്യപെട്ടിട്ടുണ്ട്.
ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികവേളയില്‍, അടുത്ത 13 മാസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് റാലികളും പൊതുസമ്മേളനങ്ങളും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിക്കും. ബി.ജെ.പി. ഉയര്‍ത്തുന്ന ഹിന്ദുത്വവത്കരണത്തിനെതിരേ ഭാരത് ജോഡോയാത്ര മാതൃകയില്‍ മൂന്നാംയാത്രയും സംഘടിപ്പിക്കും.
വെള്ളിയാഴ്ച ബെലഗാവിയില്‍ നടത്താനിരുന്ന പൊതുസമ്മേളനവും റാലിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അന്തരിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ചതായി സംഘാടകസമിതി ചെയര്‍മാനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ അറിയിച്ചു.