

ചെന്നൈ: 2026-ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.എം.കെ.യുമായി (DMK) ചർച്ച നടത്താൻ കോൺഗ്രസ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. എം.കെ. സ്റ്റാലിന്റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലും സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ധാരണകൾക്കുമായാണ് ഹൈക്കമാൻഡ് സമിതിയെ ചുമതലപ്പെടുത്തിയത്. ഈ നീക്കം സംബന്ധിച്ച് എ.ഐ.സി.സി. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.(Congress committee to hold alliance talks with DMK)
നടൻ വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായും (ടി.വി.കെ.) സഖ്യം വേണമെന്ന ആവശ്യം തമിഴ്‌നാട് പി.സി.സി.യിൽ ശക്തമായ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ടി.വി.കെ.യുമായി സഖ്യത്തിന് വേണ്ടി വാദിക്കുന്നുവെന്ന് തമിഴ്‌നാട്ടിൽ പ്രചാരണമുണ്ട്. വിജയുമായുള്ള സഖ്യം കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നതെന്ന് തമിഴ്‌നാട്ടിലെ നേതാക്കൾ അവകാശപ്പെടുന്നു. സ്റ്റാലിനെ കൈവിടരുതെന്ന് നെഹ്‌റു കുടുംബം നിലപാട് എടുത്തതോടെ ടി.വി.കെ.യുമായുള്ള ചർച്ചകൾ ഉപേക്ഷിച്ചെന്നാണ് നിലവിലെ അഭ്യൂഹം.
ഡി.എം.കെയുമായുള്ള സീറ്റ് ചർച്ചകൾക്ക് ഹൈക്കമാൻഡ് സമിതിയെ നിയോഗിച്ചതിനെ മുതിർന്ന നേതാവ് പി. ചിദംബരം സ്വാഗതം ചെയ്തു. അനാവശ്യ അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.