ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്നുവീണ സംഭവത്തിൽ ദുബായിൽ നിന്നും അനുശോചന പ്രവാഹം. വിമാനദുരന്തത്തിൽ വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ (37) ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചു.(Condolences pour in from Dubai after Tejas fighter jet crashes, Wing Commander passes away)
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ്, ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തും, ഇന്ത്യൻ വ്യോമസേനയ്ക്കും നമൻഷ് സ്യാലിന്റെ കുടുംബത്തിനും കടുത്ത ദുഃഖം അറിയിച്ചു. ഇന്ത്യൻ എയർഫോഴ്‌സിന് അദ്ദേഹം പൂർണ്ണ പിന്തുണയും അറിയിച്ചു.
ദുബായ് എയർഷോ സംഘാടകരും അനുശോചനം അറിയിക്കുകയും കുടുംബത്തിന്റെ വലിയ നഷ്ടത്തിൽ അവർക്കൊപ്പം നിൽക്കുമെന്ന് അറിയിക്കുകയും ചെയ്തു. "ഇന്ത്യൻ വ്യോമസേനയുടെ ദുഃഖം പങ്കുവെക്കുന്നു, എല്ലാ അംഗങ്ങളും സുരക്ഷിതരായി ഇരിക്കട്ടെ," സംഘാടകർ ആശംസിച്ചു.
ദുബായിലെ എയ്റോ ഷോയ്ക്കിടെ തകർന്നുവീണ തേജസ് യുദ്ധവിമാനത്തിന്റെ ദുരന്ത കാരണം കണ്ടെത്താനുള്ള അന്വേഷണം വ്യോമസേന ആരംഭിച്ചു കഴിഞ്ഞു. വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാൽ ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ്. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി.
അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്നതിലും പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ പരിശോധന തുടരുകയാണ്.
സംഭവത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. "കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നു," എന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. ധീരനായ പൈലറ്റിന്റെ വിയോഗത്തിൽ രാജ്യം അതീവ ദുഃഖം രേഖപ്പെടുത്തി.