
ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശങ്ങളും ബി.ജെ.പി സർക്കാർ ചെയ്യുന്ന കാര്യങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ലാതായെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. മോഹൻ ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിന് പിന്നാലെയാണ് സിബലിന്‍റെ പ്രസ്താവന.
'വിജയദശമി ദിനത്തിൽ മോഹൻ ഭാഗവത് നല്ല പ്രസ്താവനയാണ് നടത്തിയത്. ഈ രാജ്യത്ത് ദൈവങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അത് സംഭവിക്കരുത്. സന്യാസിമാർ ഭിന്നിച്ചു. അതും സംഭവിക്കരുത്. ഇത് വ്യത്യസ്തമായ മതങ്ങളും ഭാഷകളും ഉള്ള ഒരു രാജ്യമാണ്. വാൽമീകി രാമായണം രചിച്ചു. അതിനാൽ എല്ലാ ഹിന്ദുക്കളും വാൽമീകി ദിവസ് ആഘോഷിക്കണമായിരുന്നു. എന്നാൽ, എന്തുകൊണ്ട് അത് നടക്കുന്നില്ല? മത സൗഹാർദ്ദം ഉള്ളിടത്തോളം അതങ്ങനെ നിലനിൽക്കും. മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം കുറച്ച് ചോദ്യങ്ങൾ ചോദിക്കാനും ആഗ്രഹിക്കുന്നു. താങ്കളുടെ പ്രസ്താവനക്കെതിരായി പ്രവർത്തിക്കുന്ന സർക്കാറിനെ ആർ.എസ്.എസ് പിന്തുണക്കുകയാണെന്നും' അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ആഗോളതലത്തിൽ കൂടുതൽ ശക്തവും ആദരണീയവുമായി മാറിയെന്നും എന്നാൽ ദുഷിച്ച ഗൂഢാലോചനകർ രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ പരീക്ഷിക്കുകയാണെന്നും ശനിയാഴ്ച ആർ.എസ്.എസ് മേധാവി പറഞ്ഞിരുന്നു.