ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ ബിജെപി വനിതാ പ്രവർത്തകയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് മർദ്ദിച്ചതായും വസ്ത്രങ്ങൾ വലിച്ചുകീറിയതായും ഗുരുതര ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടകയിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമായിരിക്കുകയാണ്.(Complaint of police brutality against BJP woman worker, Allegation that her clothes were torn)
വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കോൺഗ്രസ് കോർപ്പറേറ്റർ സുവർണ കല്ലകുണ്ട്‌ല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബിജെപി പ്രവർത്തകയെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്.
ഒരു ബസിനുള്ളിൽ വെച്ച് പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് വനിതാ പ്രവർത്തകയെ ബലംപ്രയോഗിച്ച് പിടികൂടുന്നത് വീഡിയോയിൽ കാണാം. കസ്റ്റഡിയിലെടുക്കുന്നത് ഇവർ എതിർത്തതോടെ പോലീസ് ഉദ്യോഗസ്ഥർ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നാണ് ബിജെപിയുടെ ആരോപണം. നേരത്തെ കോൺഗ്രസ് പ്രവർത്തകയായിരുന്ന ഇവർ അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ഇതിലുള്ള രാഷ്ട്രീയ പകപോക്കലാണ് പോലീസ് നടപടിക്ക് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.