ബെംഗളൂരു: തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിനിയും ബി.ബി.എം. വിദ്യാർത്ഥിനിയുമായ ദേവിശ്രീ (21) ആണ് മരിച്ചത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് സംശയം. സംഭവസമയത്ത് ഫ്ലാറ്റിൽ ഉണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.(College student found dead in Bengaluru flat, man missing)
തമ്മനഹള്ളിയിലെ വാടക ഫ്ലാറ്റിലാണ് ദേവിശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവിശ്രീയുടെ സുഹൃത്ത് മാനസയുടെ ഫ്ലാറ്റാണിത്. കാണാതായ പ്രേം വർധനൊപ്പം ഇന്നലെയാണ് ദേവിശ്രീ ഫ്ലാറ്റിലെത്തിയത്. ഇരുവരും 11 മണിക്കൂറിലധികം ഒരുമിച്ചുണ്ടായിരുന്നതായാണ് വിവരം.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മാനസ തിരികെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് കട്ടിലിൽ ദേവിശ്രീയെ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ മാനസ മാതാപിതാക്കളെയും പോലീസിനെയും വിവരമറിയിച്ചു. മതനായ്ക്കനഹള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാവാം എന്നാണ് പ്രാഥമിക സംശയം. മരണം കൊലപാതകമാണെന്നും, കാണാതായ പ്രേം വർധനാണ് പിന്നിലെന്നും ദേവിശ്രീയുടെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ, ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നാണ് സുഹൃത്തുക്കളുടെ മൊഴി. പ്രേം വർധനെ കണ്ടെത്താനായി പോലീസ് ഊർജിതമായി തിരച്ചിൽ തുടരുകയാണ്. ഇയാൾ പിടിയിലായാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.