ന്യൂഡൽഹി : മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 14 കുട്ടികളുടെ ജീവനെടുത്ത ചുമ മരുന്ന് ദുരന്തത്തിൽ ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ ആരംഭിച്ചു. ഇവർക്ക് തമിഴ്‌നാട് സർക്കാർ ഉടൻ തന്നെ നോട്ടീസ് നൽകും. കേന്ദ്ര ആരോഗ്യ മന്ത്രാലയം കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശിച്ചിരുന്നു. പിന്നാലെ ഇവരോട് സംസ്ഥാന സർക്കാർ വിശദീകരണം തേടി. 14 കുട്ടികൾ ഗുരുതരാവസ്ഥയിലാണ്. (Coldrif Cough Syrup intake deaths )
കമ്പനി നിർമ്മിച്ച കഫ് സിറപ്പിന്റെ (കോൾഡ്രിഫ്) സാമ്പിളുകളിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഒക്ടോബർ 4 ന് തമിഴ്‌നാട്ടിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് മരുന്ന് നിരോധിച്ചു.
ഒക്ടോബർ 3 ന് സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് "ഉൽപ്പാദനം നിർത്തുക" എന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കമ്പനി അടച്ചുപൂട്ടി. "തുടർന്നുള്ള നടപടി എന്ന നിലയിൽ, ശ്രഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്ന് ലൈസൻസുകൾ പൂർണ്ണമായി റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മെമ്മോ നൽകിയിട്ടുണ്ട്," തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു.