കോയമ്പത്തൂർ: പ്രണയപ്പകയെത്തുടർന്ന് കോയമ്പത്തൂരിൽ പതിനാറുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊലപ്പെടുത്തി (Coimbatore Double Murder). കൗശിക (16), മുത്തശ്ശി മയിലാത്ത (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ സഹോദരി ഹരിത (17) ചികിത്സയിലാണ്. പ്രതിയായ നേഗമം സ്വദേശി അഭിഷേക് (24) സംഭവത്തിന് ശേഷം ഒളിവിൽ പോയി.
അഭിഷേകും കൊല്ലപ്പെട്ട കൗശികയും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹം ആലോചിച്ച് അഭിഷേകും മാതാപിതാക്കളും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം മാത്രമേ വിവാഹം പരിഗണിക്കൂ എന്ന് വീട്ടുകാർ നിലപാടെടുത്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ അഭിഷേക് ഉടൻ വിവാഹം വേണമെന്ന് നിർബന്ധിച്ചു. ഇത് നിരസിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കൗശികയെ കുത്തുകയായിരുന്നു.
കൗശികയെ ആക്രമിക്കുന്നത് തടയാൻ എത്തിയ മുത്തശ്ശി മയിലാത്തയെയും സഹോദരി ഹരിതയെയും പ്രതി ക്രൂരമായി കുത്തി. മുത്തശ്ശിയും കൗശികയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഹരിതയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ അഭിഷേകിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Story Summary: A 24-year-old youth named Abhishek killed a 16-year-old girl and her grandmother in Coimbatore after his marriage proposal was rejected. The girl’s 17-year-old sister was also injured in the attack. The accused fled the scene and police have launched a manhunt.

