ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ കുത്തനെ ഉയർന്ന വായു മലിനീകരണ തോതിൽ നേരിയ കുറവുണ്ടായതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മലിനീകരണ തോതിൽ കുറവ് വന്നിട്ടുണ്ടെന്നും മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. നഗരത്തിൽ ശരാശരി വായു ഗുണനിലവാരം (AQI) 350 ആണ് രേഖപ്പെടുത്തിയത്.(CM Rekha Gupta says air pollution levels in Delhi has lowered)
ശ്വാസം മുട്ടി ദില്ലി
എന്നാൽ, നിയന്ത്രണങ്ങൾ മറികടന്നുള്ള ദീപാവലി ആഘോഷവും, അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ ഉയർത്താൻ കാരണം. ഡൽഹിയിലെ അന്തരീക്ഷം ഇപ്പോഴും ഗുരുതരമായ അവസ്ഥയിലാണ്. നാലിടങ്ങളിൽ മലിനീകരണ തോത് 400 കടന്ന് ഗുരുതര അവസ്ഥയിലെത്തി. അനുവദനീയമായതിനേക്കാൾ പത്തിരട്ടിവരെ മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വായു മലിനീകരണം നിരീക്ഷിക്കുന്ന ഐക്യു എയറിന്റെ (IQ Air) കണക്ക് പ്രകാരം, ഡൽഹി ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരങ്ങളിൽ ഒന്നാമതാണ്. പട്ടികയിൽ കൊൽക്കത്ത അഞ്ചാമതും മുംബൈ ഏഴാമതുമാണ്.
ഡൽഹി-എൻസിആറിൽ ദീപാവലിക്ക് നിയന്ത്രണങ്ങളോടെ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ദീപാവലിയുടെ തലേന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയും ദീപാവലിയുടെ അന്ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയും ആയിരുന്നു അനുമതി. എന്നാൽ പലരും കോടതിയുടെ നിർദ്ദേശങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. നേരത്തെ പടക്കം നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരുന്നു.