മൈസൂർ: കർണാടകയിലെ മൈസൂരിൽ സഹപാഠികളുടെ ക്രൂരമായ ആക്രമണത്തിനിരയായ 13 വയസ്സുകാരന് ഗുരുതര പരിക്ക്. സ്കൂൾ പരിസരത്ത് വെച്ച് നടന്ന ആക്രമണത്തിൽ വിദ്യാർത്ഥിയുടെ സ്വകാര്യ ഭാഗത്താണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.(Class 8th student brutally attacked by classmates in Mysore, Serious injuries to private parts)
മൂന്ന് കുട്ടികൾ ചേർന്നാണ് എട്ടാം ക്ലാസുകാരനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട കുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. മർദിച്ച കുട്ടികൾ, ആക്രമിക്കപ്പെട്ട വിദ്യാർത്ഥിയോട് സ്കൂളിലേക്ക് പണവും മൊബൈൽ ഫോണുകളും കൊണ്ടുവരാനായി ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാത്തതിനാണ് കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
ആക്രമണത്തിനിടെ കൈ പിടിച്ച് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതായും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി താൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് ആൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. "ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ ആരംഭിച്ചതാണിത്. എന്റെ അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടുപോലും ഇതിൽ മാറ്റമുണ്ടായിട്ടില്ല," കുട്ടി പറഞ്ഞു.
അതേസമയം, സംഭവം നടന്ന് ആദ്യം എഫ്.ഐ.ആർ. ഫയൽ ചെയ്യാൻ പോലീസ് മടി കാണിച്ചുവെന്നും, പിന്നീട് ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് കേസ് ഫയൽ ചെയ്തതെന്നും കുടുംബം ആരോപിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം ജയലക്ഷ്മിപുരം പോലീസ് കുട്ടികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.