
ലക്നോ: ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്ന് സംഘർഷം. സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ സംബാലിൽ കോടതി ഉത്തരവിനെ തുടർന്നാണ് സർവേ നടത്താൻ എത്തിയത്. കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. (Clashes in Sambhal)
പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി, കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പോലീസ് 15 പേരെ കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിൽ ആണ് സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.