ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. ക്യാമ്പസിനുള്ളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.(Clashes between student organizations on JNU campus, Widespread violence)
യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിന് നേരെ എബിവിപി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. ക്യാമ്പസിനുള്ളിൽ വ്യാപകമായ കല്ലേറും ഉന്തും തള്ളും ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
സംഘർഷത്തെത്തുടർന്ന് വിദ്യാർത്ഥി സംഘടനകൾ പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വിസിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആയുധങ്ങളുമായെത്തി ആക്രമിച്ചുവെന്നാണ് ഇടതു സംഘടനകൾ പറയുന്നത്. ദളിത് വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണമെന്നും ഇവർ ആരോപിക്കുന്നു. ഇടതു സംഘടനകളാണ് ആദ്യം അക്രമം തുടങ്ങിയതെന്നാണ് എബിവിപി ആരോപിക്കുന്നത്.

