ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതു വരെ രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിലുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി (Dharmendra Pradhan resignation protest Jantar Mantar). ശനിയാഴ്ച രാവിലെ ജന്തർ മന്തറിൽ ആരംഭിച്ച പ്രതിഷേധ സമരം ഞായറാഴ്ച രാവിലെ വരെ നീട്ടിയതായി സിജെപി നേതാവ് അഭിജിത് ദീപകെ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ സമരത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചതോടെ നഗരത്തിൽ കനത്ത നാടകീയ രംഗങ്ങളും ആശങ്കയുമാണ് നിലവിലുള്ളത്.
സമരത്തിനായി അനുവദിച്ച സമയം അവസാനിച്ചാലുടൻ തന്നെ പ്രതിഷേധക്കാർ സമരവേദി വിട്ടുപോകണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പോലീസിന്റെ ഈ വിലക്ക് പൂർണ്ണമായി തള്ളിക്കളയാനാണ് സിജെപിയുടെ തീരുമാനം. യാതൊരു കാരണവശാലും സമരവേദി വിട്ടുപോകരുതെന്ന് അഭിജിത് ദീപ്കെ പ്രവർത്തകരോട് ആഹ്വാം ചെയ്തു. പോലീസ് അനുമതി നിഷേധിച്ചാലും രാത്രിയിലും ജന്തർ മന്തറിൽ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് സംഘടന. കൂടുതൽ പ്രവർത്തകരോട് ജന്തർ മന്തറിലേക്ക് എത്തിച്ചേരാനും നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും സിജെപി ഈ നിർദ്ദേശം തള്ളി. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് ശേഷം മാത്രമായിരിക്കും ചർച്ചയെന്നുമാണ് ദീപ്കെ വ്യക്തമാക്കിയത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ജന്തർ മന്തർ പരിസരത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

