പട്ന:ചിരാഗ് പാസ്വാൻ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള വാദത്തിൽ നിന്ന് പിന്മാറുന്നതായി സൂചന. ജെ.ഡി.യു. നേതാവ് നിതീഷ് കുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രിയും എൽ.ജെ.പി. നേതാവുമായ ചിരാഗ് പാസ്വാൻ വ്യക്തമാക്കി. അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.(Chirag Paswan withdraws from contesting for CM post)
നിലവിലെ സാഹചര്യത്തിൽ എൻ.ഡി.എ. സഖ്യത്തിൽ നിതീഷ് കുമാറിന് കീഴിൽ തന്നെയാവും മിക്ക നേതാക്കന്മാരും മത്സരിക്കുക. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാർ വീണ്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കും.
നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സംസ്ഥാനത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും താൽപര്യമുണ്ടെങ്കിലും, ഇപ്പോൾ പാർട്ടിയുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനാണ് പരിഗണനയെന്നും അദ്ദേഹം വിശദീകരിച്ചു. "എല്ലാ പാർട്ടികളും അവരുടെ നേതാവ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കും. പിതാവ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു." അദ്ദേഹം പറഞ്ഞു.
നിയമസഭയിലേക്ക് തൽക്കാലം മത്സരിക്കാനില്ലെന്നും, നാലോ അഞ്ചോ വർഷങ്ങൾക്ക് ശേഷം തൻ്റെ ശ്രദ്ധ പൂർണ്ണമായും ബിഹാറിലേക്ക് തിരിയുമെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
എൻ.ഡി.എ. സഖ്യത്തിൽ എൽ.ജെ.പി. 29 സീറ്റുകളിലാണ് മത്സരിക്കുക. അതേസമയം ജെ.ഡി.യു., ബി.ജെ.പി. പാർട്ടികൾ 101 സീറ്റുകൾ വീതമാണ് മത്സരിക്കുന്നത്. 2024-ലെ മികച്ച പ്രകടനം കണക്കിലെടുത്ത് 40 മുതൽ 50 സീറ്റുകൾ വരെയാണ് എൽ.ജെ.പി. ആവശ്യപ്പെട്ടതെങ്കിലും 29 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. നവംബർ 14-നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വിടുക.