ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അന്താരാഷ്ട്ര വകുപ്പിൽ നിന്നുള്ള ആറംഗ സംഘം ഡൽഹിയിലെ ആർ.എസ്.എസ് ആസ്ഥാനമായ 'കേശവ് കുഞ്ച്' സന്ദർശിച്ചു. സൺ ഹയാൻ നേതൃത്വം നൽകിയ സംഘം ആർ.എസ്.എസ് മുതിർന്ന നേതാക്കളുമായി ഔദ്യോഗിക ചർച്ചകൾ നടത്തി.(Chinese Communist Party representatives at RSS headquarters For the first time in history)
ദത്താത്രേയ ഹൊസബാലെയാണ് ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. സി.പി.സി നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ആർ.എസ്.എസ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്. ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നയതന്ത്രപരമായും രാഷ്ട്രീയമായും വിവിധ വിഭാഗങ്ങളുമായി നടത്തുന്ന ആശയവിനിമയത്തിന്റെ ഭാഗമായാണ് ഈ സന്ദർശനത്തെ ആർ.എസ്.എസ് വൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള, പുതുതായി നിർമ്മിച്ച കേശവ് കുഞ്ച് സമുച്ചയം ചൈനീസ് സംഘം ചുറ്റിനടന്നു കണ്ടു. 300 മുറികളും ആധുനിക സജ്ജീകരണങ്ങളുമുള്ള കെട്ടിടമാണിത്. ആർ.എസ്.എസ് ആസ്ഥാനത്ത് എത്തുന്നതിന് മുൻപ് സംഘം ബി.ജെ.പി കേന്ദ്ര കാര്യാലയത്തിലും സന്ദർശനം നടത്തിയിരുന്നു.
മുസ്ലിം യൂത്ത് ലീഗ് നേതാവ് അഡ്വ. ഷിബു മീരാൻ ഈ നീക്കത്തെ പരിഹസിച്ചു. "സി.ജെ.പി അങ്ങനെ അന്താരാഷ്ട്ര പാർട്ടിയായി" എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.