ചിക്കമഗളൂരു: പിരിഞ്ഞു കഴിയുന്ന തന്റെ രണ്ടാം ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് കർണാടകയിൽ പിടിയിലായി (Chikkamagaluru Murder). ചിക്കമഗളൂരു ജില്ലയിലെ ബീരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. സുഹൃത്തായ പുട്ടരാജുവിനെയാണ് ഷാഫി ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു.
ഫെബ്രുവരി 19-നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. ഒരു ഫിനാൻസ് കമ്പനി നടത്തുന്ന സ്വർണ്ണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് ഷാഫി പുട്ടരാജുവിനെ പ്രലോഭിപ്പിക്കുകയായിരുന്നു. ഇതുകേട്ട് വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയുമായി ഇറങ്ങിയ പുട്ടരാജുവിനെ ഷാഫി ബൈക്കിൽ ഹോന്നവള്ളിക്കടുത്തുള്ള വനമേഖലയിൽ എത്തിച്ചു. അവിടെ വെച്ച് വെട്ടുകത്തി ഉപയോഗിച്ച് പുട്ടരാജുവിനെ കൊലപ്പെടുത്തിയ ശേഷം പണവുമായി കടന്നുകളയുകയായിരുന്നു. പിറ്റേ ദിവസം രാവിലെ പാൽക്കാരനാണ് മൃതദേഹം കണ്ട് പോലീസിനെ വിവരമറിയിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുട്ടരാജു അവസാനമായി കണ്ടത് ഷാഫിയെയാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഷാഫി തന്റെ രണ്ടാം ഭാര്യയെ അരസികെരെയിലെ ഒരു ലോഡ്ജിൽ വെച്ച് കാണുകയും അവർക്ക് 60,000 രൂപ നൽകുകയും ചെയ്തു. കൂടാതെ പുട്ടരാജുവിൽ നിന്ന് കവർന്ന പണം ഉപയോഗിച്ച് ഭാര്യയ്ക്ക് പുതിയ ടെലിവിഷൻ വാങ്ങി നൽകുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Summary: A man in Karnataka’s Chikkamagaluru was arrested for allegedly killing his close friend of seven years to steal ₹2.5 lakh. The accused, Shafi, lured his friend Puttaraju to a forest area under the pretext of a gold auction and murdered him with a machete.

