

ചെന്നൈ: നഗരമധ്യത്തിൽ വടിവാളുകളുമായി ഭീതിപരത്തി ചുറ്റിത്തിരിയുകയായിരുന്ന മൂന്ന് യുവാക്കളെ പുലിയന്തോപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറ് വടിവാളുകൾ കണ്ടെടുത്തു. പുലിയന്തോപ്പ് സ്വദേശികളായ സഞ്ജയ് (22), ശ്രീനാഥ് എന്ന പ്രവീൺ (23), വിജയ് എന്ന ഭാസ്കരൻ (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച പുലിയന്തോപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വി.ഒ.സി നഗറിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ യുവാക്കളെ കണ്ട പോലീസ് സംഘം ഇവരെ ചോദ്യം ചെയ്യാൻ വിളിച്ചു. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എതിർ സംഘങ്ങളിൽ നിന്നുള്ള ആക്രമണം ഭയന്നാണ് ആയുധങ്ങൾ കൈവശം വെച്ചതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.
അറസ്റ്റിലായ സഞ്ജയ്‌ക്കെതിരെ വധശ്രമം ഉൾപ്പെടെ നിലവിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. ആയുധ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നഗരത്തിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക തടയുന്നതിന്റെ ഭാഗമായി പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.