ന്യൂഡൽഹി : കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ചാർ ധാം യാത്ര അടുത്ത 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി ഞായറാഴ്ച ഉദ്യോഗസ്ഥർ അറിയിച്ചു. മുൻകരുതൽ നടപടിയായി തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചതായി ഗർവാൾ ഡിവിഷൻ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെയാണ് വ്യക്തമാക്കിയത്. (Char Dham Yatra suspended for 24 hours)
ഹരിദ്വാർ, ഋഷികേശ്, ശ്രീനഗർ, രുദ്രപ്രയാഗ്, സോൻപ്രയാഗ്, വികാസ്നഗർ എന്നിവിടങ്ങളിൽ തീർത്ഥാടകരെ തടയാൻ പോലീസിനും ഭരണ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർകാശി ജില്ലയിലെ ബാർകോട്ട്-യമുനോത്രി റോഡിലെ സിലായ് ബാൻഡിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നാണ് യാത്ര താൽക്കാലികമായി നിർത്തിവച്ചത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം ഒമ്പത് തൊഴിലാളികളെ കാണാതായി.