ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണമായ എസ് ഐ ആർ നടപടികളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി പുതുപ്പള്ളിയിലെ നിരവധി വോട്ടർമാർ തന്നെ ദിവസവും സമീപിക്കുന്നതായി ചാണ്ടി ഉമ്മൻ എം.എൽ.എ. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കക്ഷി ചേരൽ അപേക്ഷയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Chandy Oommen MLA approaches Supreme Court against Kerala's SIR)
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹം കോടതിയെ സമീപിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ 61, 67, 92 നമ്പർ ബൂത്തുകളിൽ എസ്.ഐ.ആർ. ഫോം വിതരണം പൂർത്തിയായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.എങ്കിലും ഇതുവരെയും ഫോം ലഭിക്കാത്ത നിരവധി വോട്ടർമാർ മണ്ഡലത്തിലുണ്ട്. ഇവരുടെ പേരുകൾ കോടതിക്ക് കൈമാറാൻ തയ്യാറാണ് എന്നും അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എസ്.ഐ.ആർ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നൽകിയ ഹർജിയിലാണ് ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷ ഫയൽ ചെയ്തത്. അഭിഭാഷകൻ ജോബി പി. വർഗീസ് മുഖേനയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
നിലവിൽ നടക്കുന്ന എസ്.ഐ.ആർ. നടപടി എം.എൽ.എ. കൂടിയായ തന്നെ നേരിട്ട് ബാധിക്കുന്ന വിഷയമാണെന്നും, മണ്ഡലത്തിലെ വോട്ടർമാരുടെ പരാതികൾ നിരന്തരം ലഭിക്കുന്ന സാഹചര്യത്തിൽ ഹർജിയിൽ തനിക്കും പങ്കാളിയാകേണ്ടതുണ്ടെന്നും ചാണ്ടി ഉമ്മൻ കക്ഷി ചേരൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.