ന്യൂഡൽഹി: പാർലമെന്റിൽ ജനവിരുദ്ധ ബില്ലുകൾ പാസാക്കി മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രി പങ്കെടുത്ത ചായ സൽക്കാരത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ പങ്കെടുത്തത് രാഷ്ട്രീയ വഞ്ചനയാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ഇത്തരം നടപടികൾ ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(Centre to remove Gandhi's image from currency notes, says John Brittas MP)
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിജിയുടെ ചിത്രം മാറ്റാനുള്ള ആദ്യഘട്ട ആലോചനകൾ പൂർത്തിയായതായും പകരം 'ആർഷഭാരത' സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുണ്ടായാൽ അതിന് ശേഷമുള്ള മോദിയുടെ ചായ സൽക്കാരത്തിലും കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമോ എന്ന് ബ്രിട്ടാസ് പരിഹസിച്ചു.
പാർലമെന്ററി പാർട്ടിയിൽ ഔദ്യോഗിക പദവികളില്ലാത്ത പ്രിയങ്ക ഗാന്ധി എന്തിനാണ് മോദിക്കൊപ്പം ചായ കുടിക്കാൻ പോയതെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ പുകഴ്ത്താനാണോ അവർ അവിടെ പോയതെന്നും ഇതിനേക്കാൾ ചെറിയ കാര്യങ്ങൾക്ക് സൽക്കാരങ്ങൾ ബഹിഷ്കരിച്ച ചരിത്രം കോൺഗ്രസിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
രാഹുൽ ഗാന്ധി ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ ചായ സൽക്കാരത്തിന് ആരും പോകുമായിരുന്നില്ല. ഗാന്ധിജിയുടെ പേര് പദ്ധതികളിൽ നിന്ന് വെട്ടിക്കളയുമ്പോൾ സൽക്കാരത്തിൽ പങ്കെടുക്കാൻ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണമെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.