ന്യൂഡൽഹി: ഉന്നാവോപീഡനക്കേസിൽ സി.ബി.ഐയുടെ നിലപാടുകൾക്കെതിരെ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച രംഗത്ത്. കേസിന്റെ സുപ്രധാന രേഖകൾ പോലും കോടതിയെ സമീപിച്ച ശേഷമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(CBI kept us in the dark, Survivor's lawyer after Supreme Court verdict in Unnao rape case)
കേസ് രേഖകൾ ലഭ്യമാക്കുന്നതിൽ സി.ബി.ഐ വിമുഖത കാട്ടി. കോടതി ഇടപെട്ടതിന് ശേഷം മാത്രമാണ് പല രേഖകളും തങ്ങൾക്ക് ലഭിച്ചത്. കേസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണികൾ കാര്യമാക്കുന്നില്ല. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ഏക ലക്ഷ്യം. സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി നേരിയ ആശ്വാസം മാത്രമാണ് നൽകുന്നത്. ഇനിയും നീണ്ട നിയമപോരാട്ടം ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് സാമൂഹിക പ്രവർത്തകരായ യോഗിത ഭയാനും മുംതാസ് പട്ടേലും രംഗത്തെത്തി. "സുപ്രീം കോടതിയുടെ ഈ ഇടപെടൽ ഇന്ത്യയിലെ ഓരോ പെൺകുട്ടിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. സത്യം മാത്രമേ ജയിക്കൂ," യോഗിത ഭയാൻ പറഞ്ഞു
ജനവികാരം ശക്തമായതുകൊണ്ട് മാത്രമാണ് കോടതിയിൽ സെൻഗാറിനെതിരെ നിലപാടെടുക്കാൻ സി.ബി.ഐ തയ്യാറായതെന്ന് മുംതാസ് പട്ടേൽ അഭിപ്രായപ്പെട്ടു. അതിജീവിതയ്‌ക്കൊപ്പം സമരരംഗത്തുള്ള ഇരുവരും സുപ്രീം കോടതി വിധിയെ നിർണ്ണായകമായ ഒരു ഘട്ടമായാണ് വിലയിരുത്തുന്നത്.