ചെന്നൈ: ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ള ഇടങ്ങളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ സുപ്രധാന വിധി.(Caste names should not be mentioned in temple notices, orders Madras High Court)
എല്ലാവരെയും തുല്യരായി കാണാനാണ് ഇന്ത്യ റിപ്പബ്ലിക്കായതെന്ന് കോടതി ഓർമ്മിപ്പിച്ചു. ജാതിചിന്ത ഉന്മൂലനം ചെയ്യാനാണ് അധികാരികൾ ശ്രമിക്കേണ്ടത്. ജാതി എന്നത് മനുഷ്യരുടെ മനസ്സിൽ മാത്രമുള്ള ഒന്നാണ്. എന്നാൽ ഭരണഘടനയ്ക്ക് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നും കോടതി നിരീക്ഷിച്ചു.
സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ക്ഷേത്രങ്ങൾ ഒരു പ്രത്യേക വിഭാഗത്തിന്റെ ജാതി മേൽക്കോയ്മ പ്രദർശിപ്പിക്കാനുള്ള വേദിയാകരുത്. തമിഴ്‌നാട്ടിലെ ചെങ്കൽപെട്ട് ജില്ലയിലുള്ള തിരുപ്പൊരൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്സവ നോട്ടീസിൽ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും ജാതിപ്പേര് രേഖപ്പെടുത്തുന്നതിനെതിരെയായിരുന്നു ഹർജി.



