

മുംബൈ: പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർക്കെതിരെ ബിസിനസുകാരിയുടെ പരാതി. തോക്കിൻമുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തിയെന്നും, പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ മാനേജിംഗ് ഡയറക്ടറും സ്ഥാപക അംഗവുമായ ജോയ് ജോൺ പാസ്കൽ പോസ്റ്റിനെതിരെയാണ് 51 വയസ്സുള്ള യുവതി മുംബൈ പോലീസിൽ പരാതി നൽകിയത്.(Case filed against Pharmaceuticals MD on complaint of businesswoman)
ഒരു മീറ്റിംഗിനെന്ന വ്യാജേനയാണ് ജോയ് ജോൺ പാസ്കൽ പോസ്റ്റ് യുവതിയെ ഫ്രാങ്കോ-ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഓഫീസിലേക്ക് ക്ഷണിച്ചത്. അവിടെവെച്ച്, പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും തോക്കിൻമുനയിൽ നിർത്തി വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സ്ത്രീയെ അസഭ്യം പറയുകയും നഗ്ന വീഡിയോകളും ഫോട്ടോകളും പകർത്തുകയും ചെയ്തു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ദൃശ്യങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോസ്റ്റിനും മറ്റ് അഞ്ച് പേർക്കുമെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ലൈംഗിക പീഡനം, ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.