ബെംഗളൂരു: ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി പാസ്റ്ററെ ഭീഷണിപ്പെടുത്തുകയും ക്രിസ്ത്യൻ-മുസ്ലീം സമുദായങ്ങളെ ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സത്യനിഷ്ഠ ആര്യ എന്നയാൾക്കെതിരെ കോറമംഗല പോലീസ് കേസെടുത്തു. പ്രാർത്ഥനാ പരിപാടി തടസ്സപ്പെടുത്തുകയും സോഷ്യൽ മീഡിയയിലൂടെ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി.(Case filed against man for breaking into Christian church in Bengaluru and threatening pastor)
സത്യനിഷ്ഠ ആര്യയും കൂട്ടാളികളും പള്ളിയിൽ പ്രവേശിച്ച് പരിപാടി തടസ്സപ്പെടുത്തുകയും യേശുക്രിസ്തുവിനും ക്രിസ്ത്യൻ സമൂഹത്തിനുമെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സ്ത്രീയെ ഇയാൾ അധിക്ഷേപിച്ചതായും പരാതിയിലുണ്ട്. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു.
മതസംരക്ഷണം എന്ന പേരിൽ കോറമംഗലയിലെ ബാങ്ക് അക്കൗണ്ട് വഴി ഇയാൾ സാമ്പത്തിക സഹായം തേടുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് വെളിപ്പെടുത്തൽ.