ബെംഗളൂരു: ഒല (Ola) ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒല സിഇഒ ഭവിഷ് അഗർവാളിനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്.(Case against Ola CEO on employee's suicide)
ഒല ജീവനക്കാരനായിരുന്ന ചിക്കലസാന്ദ്ര സ്വദേശി അരവിന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ നൽകിയ പരാതിയിലാണ് നടപടി. അരവിന്ദിന് വേതനവും മറ്റ് ആനുകൂല്യങ്ങളും കമ്പനി നിഷേധിച്ചുവെന്നും, ഇതിലുള്ള കടുത്ത മാനസിക സംഘർഷത്തെ തുടർന്ന് അരവിന്ദ് സെപ്റ്റംബർ 28-ന് വിഷം കഴിച്ച് ജീവനൊടുക്കിയെന്നും സഹോദരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മരണത്തിന് പിന്നാലെ 17 ലക്ഷത്തി 46,000 രൂപ കമ്പനി അരവിന്ദിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് സഹോദരൻ പോലീസിൽ പരാതി നൽകിയത്. സിഇഒ ഭവിഷ് അഗർവാളിന് പുറമെ ഹോമോലോഗേഷൻ വിഭാഗം മേധാവി സുബ്രത് കുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അരവിന്ദിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്.