നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കിൽ കൽവൻ താലൂക്കിലെ സപ്തശൃംഗ ഗർ ഗാട്ടിൽ ഉണ്ടായ ദാരുണാപകടത്തിൽ കാർ 800 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. നാസിക് സ്വദേശികളായ ആറ് പേർ സഞ്ചരിച്ച ഇന്നോവ കാറാണ് വൈകുന്നേരം നാല് മണിയോടെ അപകടത്തിൽപ്പെട്ടത്. സപ്തശൃംഗി മാതാ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ആറ് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.(Car falls 800 feet into ravine, 6 members of a family die in Nashik)
കീർത്തി പട്ടേൽ, രസീല പട്ടേൽ, വിത്തൽ പട്ടേൽ, ലത പട്ടേൽ, വചൻ പട്ടേൽ, മണിബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. മലയുടെ മുകൾ ഭാഗത്ത് വെച്ച് റോഡിൽ നിന്ന് വാഹനം തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. MH 15 BN 555 എന്ന നമ്പറിലുള്ള വാഹനത്തിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. മൃതദേഹങ്ങൾ മുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസും രക്ഷാപ്രവർത്തകരും.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം ദാരുണമായ അപകടമാണ് നടന്നതെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.