

ന്യൂഡൽഹി: വിസ തട്ടിപ്പ് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധി പേരുടെ വിസ അപേക്ഷകൾ വ്യാപകമായി റദ്ദാക്കാൻ കനേഡിയൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വ്യാജ സന്ദർശക വിസ അപേക്ഷകൾ തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും കനേഡിയൻ അധികൃതർ യു.എസ്. സ്ഥാപനങ്ങളുമായി സഖ്യത്തിൽ ഏർപ്പെട്ടുവെന്ന് ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.(Canada is reportedly preparing to cancel visa applications en masse, including those from Indians)
ഒട്ടാവയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരായ കർശന നടപടികൾ ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരെ ബാധിച്ച സാഹചര്യത്തിലാണ് ഈ പുതിയ റിപ്പോർട്ട് പുറത്തുവന്നത്. കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), യു.എസ്. പങ്കാളികൾ എന്നിവർ ചേർന്ന് വിസ നിരസിക്കാനും റദ്ദാക്കാനുമായി ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ കൂട്ട റദ്ദാക്കൽ അധികാരങ്ങൾ ഉപയോഗിക്കാമെന്ന് വകുപ്പുതല റിപ്പോർട്ടിൽ പറയുന്നു. മഹാമാരി, യുദ്ധ സാഹചര്യങ്ങൾ എന്നിവയിലാണ് പൊതുവെ ഈ നടപടി സ്വീകരിക്കാറുള്ളത്. ഇത് സംബന്ധിച്ച വ്യവസ്ഥ നിയമവിധേയമാക്കുന്നതിനുള്ള ഒരു ബിൽ കനേഡിയൻ പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ വേഗത്തിൽ പാസാക്കാൻ കനേഡിയൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വിസ കൂട്ടമായി റദ്ദാക്കുന്നത് നാടുകടത്തൽ നടപടിക്ക് കാരണമായേക്കാമെന്ന ആശങ്ക 300-ൽ അധികം സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ ഉന്നയിച്ചിട്ടുണ്ട്. 2023 മെയ് മാസത്തിൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള വിസ അപേക്ഷകൾ പ്രതിമാസം 500-ൽ താഴെയായിരുന്നെങ്കിലും, 2024 ജൂലൈ ആയപ്പോഴേക്കും ഇത് ഏകദേശം 2,000 ആയി വർദ്ധിച്ചു.
ഇന്ത്യയിൽ നിന്നുള്ള താൽക്കാലിക റെസിഡൻ്റ് വിസ അപേക്ഷകൾ പരിശോധിക്കുന്നത് പ്രോസസ്സിംഗ് മന്ദഗതിയിലാക്കി. 2023 ജൂലൈ അവസാനത്തോടെ ശരാശരി 30 ദിവസമായിരുന്ന പ്രോസസ്സിംഗ് സമയം, പിന്നീട് 54 ദിവസമായി ഉയർന്നു. ഇതുമൂലം, 2024-ൽ വിസ അംഗീകാരങ്ങളുടെ എണ്ണവും കുറയാൻ തുടങ്ങി. കഴിഞ്ഞ ദശകത്തിൽ കാനഡയിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികളെത്തിയത് ഇന്ത്യയിൽനിന്നായിരുന്നു.