ന്യൂഡൽഹി: ഒരു വ്യക്തിയുടെ പൗരത്വ കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനമെടുക്കുന്നത് വരെ അയാളുടെ വോട്ടവകാശം തടയാൻ കഴിയുമോ എന്ന് സുപ്രീംകോടതി. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവെ, ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഈ ചോദ്യമുന്നയിച്ചത്.(Can voting rights be suspended until the central government takes a decision on citizenship, Supreme Court to Election Commission)
ഒരു വ്യക്തി വിദേശിയാണോ അല്ലയോ എന്ന കാര്യത്തിൽ തർക്കമുണ്ടാവുകയും അത് കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്താൽ, ആ തീരുമാനം വരുന്നത് വരെ വോട്ടവകാശം നിഷേധിക്കാനാകുമോ എന്ന് ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി ആരാഞ്ഞു. വോട്ടറുടെ യോഗ്യത സംബന്ധിച്ച് സംശയമുണ്ടായാൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് (ERO) അന്വേഷണം നടത്താൻ അധികാരമുണ്ടോ എന്നും കോടതി ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയിൽ വ്യക്തമാക്കിയത് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവരുടെ യോഗ്യത പരിശോധിക്കാൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് നിയമപരമായ അധികാരമുണ്ട് എന്നാണ്. ഖനി-ധാതുവികസന നിയന്ത്രണനിയമം ഉൾപ്പെടെയുള്ള പല നിയമങ്ങളിലും പൗരത്വം പരിശോധിക്കാനുള്ള അധികാരം അതത് ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ട്. ഖനന ലൈസൻസ് നൽകുന്നതിന് മുൻപ് അപേക്ഷകൻ ഇന്ത്യൻ പൗരനാണെന്ന് ഉറപ്പുവരുത്തുന്നതിന് തുല്യമാണിത്.
പൗരത്വ വിഷയത്തിൽ സർക്കാർ തീരുമാനം വരുന്നത് വരെ കമ്മിഷൻ കാത്തിരിക്കാറില്ല. വോട്ടർപട്ടികയിലെ ചിലർ അയോഗ്യരാണെന്ന് കണ്ടാലും തിരഞ്ഞെടുപ്പ് നടപടികൾ തടസ്സമില്ലാതെ തുടരും. എന്തെങ്കിലും തർക്കമുണ്ടായാൽ അത് പിന്നീട് കോടതിക്ക് തീരുമാനിക്കാവുന്നതാണ്. ഈ കേസിൽ വ്യാഴാഴ്ചയും വാദം തുടരും.