ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയ്ഡയിൽ കാമുകിയെ കഴുത്തറുത്തു കൊന്ന് തലയും കൈകാലുകളും വെട്ടി ശരീരഭാഗങ്ങൾ ഓടയിൽ ഉപേക്ഷിച്ച ബസ് ഡ്രൈവർ അറസ്റ്റിലായി. നോയ്ഡ ബറോല സ്വദേശിയായ മോനു സിങ് (മോനു സോളങ്കി, 34) ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിൻ്റെ കാമുകിയായിരുന്ന പ്രീതി യാദവാണ് കൊല്ലപ്പെട്ടത്. വിവാഹിതനും രണ്ടു പെൺകുട്ടികളുടെ പിതാവുമാണ് മോനു. നവംബർ 5-നാണ് കൊലപാതകം നടന്നത്.(Bus driver arrested for killing girlfriend and dumping body parts in drain)
പണം തട്ടിയെടുത്തതിൻ്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മോനു സമ്മതിച്ചതായി ഡി.സി.പി. യമുന പ്രസാദ് അറിയിച്ചു. തന്നെ കേസിൽ കുടുക്കുമെന്നും, തൻ്റെ പെൺമക്കളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും പ്രീതി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും മോനു സിങ് മൊഴി നൽകി.
നവംബർ 5-ന് പ്രീതിയെ ബസിൽ കയറ്റിക്കൊണ്ടുപോയ മോനു, ബസിലിരുന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന്, നേരത്തേ പ്രീതിയുടെ വീട്ടിൽനിന്നെടുത്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധമുപയോഗിച്ച് മോനു പ്രീതിയെ കൊലപ്പെടുത്തുകയായിരുന്നു.
നോയിഡയിലെയും ഗാസിയാബാദിലെയും ഓടകളിലാണ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്. ബസിൽ നിന്ന് രക്തക്കറ ഫോറൻസിക് സംഘം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചയാണ് നോയിഡയിൽ നിന്ന് പ്രീതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാൽവിരലിൽ അണിഞ്ഞിരുന്ന മോതിരത്തിൽ നിന്നാണ് മരിച്ചത് പ്രീതിയാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് അയ്യായിരത്തോളം സി.സി.ടി.വി. ക്യാമറകളും ആയിരത്തോളം വാഹനങ്ങളും പോലീസ് പരിശോധിച്ചു. ഇതിൽ സംശയകരമായി കണ്ട വെള്ളയും നീലയും നിറമുള്ള ബസിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മോനു സിങ്ങിലേക്ക് എത്തിച്ചേർന്നത്.