ഹൈദരാബാദ്: സൗദി അറേബ്യയിൽ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കാൻ 48 മണിക്കൂർ വരെ എടുത്തേക്കും.(Bus accident involving Indian Umrah pilgrims in Saudi Arabia, Forensic examination begins to identify bodies)
മരിച്ചവരുടെ ബന്ധുക്കളും തെലങ്കാന സർക്കാർ പ്രതിനിധികളും ഇന്ന് സൗദിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനുശേഷമായിരിക്കും സംസ്കാര നടപടികൾ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൽ ഒമ്പത് പേരും കുട്ടികളാണ് എന്നത് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ശനിയാഴ്ച തിരികെ എത്തേണ്ടിയിരുന്ന തീർഥാടകരായിരുന്നു അപകടത്തിൽപ്പെട്ടത്. ഹൈദരാബാദിൽ മാധ്യമങ്ങളോട് സംസാരിച്ച കുടുംബാംഗമായ മുഹമ്മദ് ആസിഫാണ് തങ്ങളുടെ കുടുംബത്തിനുണ്ടായ വലിയ നഷ്ടം വിവരിച്ചത്.
ഇദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവ്, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, അവരുടെ കുട്ടികൾ എന്നിവരാണ് തീർഥാടനത്തിന് പോയത്. ഒറ്റ കുടുംബത്തിൽ നിന്ന് എട്ട് മുതിർന്നവരും എട്ട് കുട്ടികളുമാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ നിന്നും രക്ഷപ്പെട്ട സംഘത്തിലെ ഒരേയൊരാളായ അബ്ദുൽ ഷുഹൈബ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർക്ക് തൊട്ടടുത്താണ് ഇദ്ദേഹം ഇരുന്നിരുന്നത്. ജിദ്ദ കോൺസൽ ജനറൽ ആശുപത്രിയിലെത്തി അബ്ദുൾ ഷുഹൈബിനെ സന്ദർശിച്ചു.
അപകടത്തിൽ മരിച്ചവരിൽ ഹൈദരാബാദിൽ നിന്നുപോയ 16 പേർ ഉൾപ്പെടുന്നുണ്ട്. ഇതിൽ നാലുപേർ സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ 'അൽ മദീന ട്രാവൽസ്' വഴിയാണ് ഇവർ ഉംറയ്ക്ക് പോയത്. ട്രാവൽ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടുക്കം രേഖപ്പെടുത്തി.