ബെംഗളൂരു: വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13-ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ ബി.ഡി.എ അധികൃതർ പൊളിച്ചുനീക്കി. ബി.ഡി.എ ഭൂമിയിലെ അനധികൃത നിർമ്മാണമെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാൽ നോട്ടീസ് നൽകാതെയുള്ള ഈ അപ്രതീക്ഷിത നീക്കം താമസക്കാരെ പെരുവഴിയിലാക്കി.(Bulldozers used again in Karnataka, Around 20 houses demolished without warning)
രാവിലെ 7 മണിയോടെ നാല് മണ്ണുമാന്തി യന്ത്രങ്ങളും വൻ പൊലീസ് സന്നാഹവുമായാണ് ബി.ഡി.എ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഉടൻ ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് നിർദ്ദേശം നൽകുകയും കെട്ടിടങ്ങൾ തകർക്കുകയുമായിരുന്നു. തങ്ങൾ അഞ്ച് വർഷത്തിലേറെയായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങൾ പരാതിപ്പെട്ടു. 20-ലധികം വീടുകൾ തകർത്തതായി താമസക്കാർ അവകാശപ്പെടുമ്പോൾ 13 എണ്ണം മാത്രമാണ് പൊളിച്ചതെന്നാണ് ബി.ഡി.എയുടെ ഔദ്യോഗിക വിശദീകരണം.
സംഭവം വിവാദമായതോടെ ബി.ഡി.എ കമ്മീഷണർ പി. മണിവണ്ണൻ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തി. താമസക്കാർക്ക് നോട്ടീസ് നൽകിയതിന് രേഖകളില്ലെന്നും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജസ്റ്റിസ് നിയാസ് അഹമ്മദിനെ ചുമതലപ്പെടുത്തി. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
കുടിയിറക്കപ്പെട്ടവർക്ക് ഹെഗ്‌ഡെ നഗറിൽ ബദൽ താമസസൗകര്യം ഒരുക്കുമെന്നും ഇതിന്റെ ചെലവ് ബി.ഡി.എ വഹിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ബി.ഡി.എ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ സർവ്വസ്വവും നഷ്ടപ്പെട്ട കുടുംബങ്ങൾ പ്രദേശം വിട്ടുപോകാൻ വിസമ്മതിച്ച് പ്രതിഷേധത്തിലാണ്.