
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ ഭാര്യയെ ഭർത്താവ് പട്ടാപ്പകൽ കുത്തിക്കൊന്നു. നിരവധി ആളുകൾ നോക്കിനിൽക്കേയാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ 26 വയസ്സുള്ള ശ്വേതയെ, ഭർത്താവായ സി. ഭാരതി (27) കുത്തിക്കൊന്നത്. മരപേട്ടൈ സ്ട്രീറ്റിലാണ് ഭാരതിയുടെ വീട്. യുവതിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിനു ശേഷം മൃതദേഹത്തിന് സമീപം കുത്തിയിരുന്ന ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒൻപത് വർഷം മുൻപ് വിവാഹിതരായ ദമ്പതികളുടെ കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
അവിഹിത ബന്ധം ആരോപിച്ച് വഴക്ക്; ഭാര്യ മാറിത്താമസിച്ചു
ഒൻപത് വർഷത്തെ വിവാഹ ജീവിതത്തിൽ ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. കഴിഞ്ഞ ആറ് മാസമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാരതി പതിവായി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ഒടുവിൽ ഒരു മാസം മുൻപ് ശ്വേത ഭർത്താവിൻ്റെ വീട്ടിൽ നിന്ന് മാറി താമസിക്കാൻ തുടങ്ങി. ഇതാണ് ഭാരതിയെ പ്രകോപിപ്പിച്ചത്.
സംഭവം നടന്ന ദിവസം രാവിലെ 9 മണിക്ക് പനാലനിയപ്പൻ തെരുവിൽ വെച്ച് ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ശ്വേതയെ ഭാരതി ബൈക്കിലെത്തി തടഞ്ഞു നിർത്തി. സംസാരത്തിന് ശ്രമിച്ചെങ്കിലും യുവതി വേഗത്തിൽ നടന്നുപോവാൻ ശ്രമിച്ചു. ഇതോടെ ഇയാൾ ഭാര്യയെ ചോദ്യം ചെയ്യാനും ആക്രമിക്കാനും തുടങ്ങി.
വാക്കേറ്റത്തിനിടെ ഭാരതി യുവതിയെ കുത്തിവീഴ്ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശ്വേതയെ ഇയാൾ പിന്തുടർന്ന് ആക്രമിച്ചു. പുറത്തും അരയിലും വയറിലുമാണ് യുവതിക്ക് കുത്തേറ്റത്.
സമീപത്തുണ്ടായിരുന്നവർ പോലീസിനെ വിളിച്ചതിനെത്തുടർന്ന് ശ്വേതയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി പോലീസ് ഭാരതിയെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.