

ആഗ്ര, ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവതി ഭർതൃസഹോദരന്റെ സ്വകാര്യഭാഗം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അറുത്തുമാറ്റി. ദീപാവലി രാത്രിയിൽ ആഗ്രയിലെ ഖേരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്.
ദീപാവലി അവധിക്കായി ഉത്തരാഖണ്ഡിൽനിന്ന് വീട്ടിലെത്തിയ യുവാവിനെയാണ് ഉറങ്ങിക്കിടക്കവെ സഹോദരഭാര്യ ആക്രമിച്ചത്. രാത്രി ഏകദേശം 2 മണിയോടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവതി വാതിൽ അകത്ത് നിന്ന് പൂട്ടിയ ശേഷം യുവാവിനെ ആക്രമിക്കുകയായിരുന്നു.
യുവാവിൻ്റെ നിലവിളി കേട്ട് വീട്ടുകാർ എത്തി വാതിൽ തകർത്ത് അകത്ത് കടന്നു. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടൻതന്നെ സരോജിനി നായിഡു മെഡിക്കൽ കോളേജിൽ എത്തിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.
അൾട്രാടെക് കമ്പനിയിലെ മാനേജരാണ് ആക്രമണത്തിന് ഇരയായ യുവാവ്. സംഭവത്തിന് ശേഷം പ്രതിയായ യുവതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ദീർഘകാലമായുള്ള കുടുംബപ്രശ്‌നങ്ങളാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമികാന്വേഷണത്തിൽ പോലീസ് സംശയിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ഒളിവിലുള്ള യുവതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.