
പട്ന: ബിഹാറിൽ പാലം തകർച്ച തുടർക്കഥയാകുന്നു. ഭഗൽപൂർ ജില്ലയിലെ ചൗഖണ്ഡി ഗ്രാമത്തിൽ രണ്ട് വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് പണിത പാലമാണ് ഏറ്റവും അവസാനം തകർന്നുവീണിരിക്കുന്നത്. ഇതോടെ നാലു ദിവസത്തിനിടെ തകർന്നുവീഴുന്ന മൂന്നാമത്തെ പാലമാണിത്.
വ്യാഴാഴ്ച പാലത്തിൽ കേടുപാട് കണ്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. ഒരു വശം ചരിഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ പാലം ഒന്നാകെ വെള്ളത്തിൽ വീഴുകയായിരുന്നു. നദിയിലെ ശക്തമായ നീരൊഴുക്കിൽ പാലം തകർന്നുവീണതോടെ പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായി. ആറ് പഞ്ചായത്തുകളിൽ നിന്നുള്ള ഒരു ലക്ഷത്തോളം ആളുകളുടെയാണ് പാലം തകർച്ച പ്രതികൂലമായി ബാധിക്കുക.