ചെന്നൈ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെ മുതിർന്ന സി.പി.ഐ. നേതാവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ. സേതു സെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി നിർവാഹക സമിതി അംഗമായിരുന്നു ഇദ്ദേഹം. ഭൂമി തർക്കം പരിഹരിക്കുന്നതിനായി ഫ്രഞ്ച് പൗരനിൽ നിന്ന് 15 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി.(Bribery allegations, Senior CPI leader expelled from party in Puducherry)
തെളിവുകൾ സഹിതം പാർട്ടിക്ക് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സി.പി.ഐ. നേതൃത്വം നടപടിയെടുത്തത്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരായി സേതു സെൽവം പ്രവർത്തിച്ചെന്ന് പുതുച്ചേരി സി.പി.ഐ. സെക്രട്ടറി എ.എം. സലീം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സെൽവം തൻ്റെ പാർട്ടി പദവികൾ രാജിവയ്ക്കുന്നതായി അറിയിച്ചിരുന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എൻ. രംഗസാമിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട നേതാവാണ് സേതു സെൽവം.