മുംബൈ: വരാനിരിക്കുന്ന ബൃഹാൻ മുംബൈ കോർപ്പറേഷൻ (BMC) തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. മഹാ വികാസ് അഘാഡി സഖ്യം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നും ശിവസേന (ഉദ്ധവ് വിഭാഗം), എൻ.സി.പി (അജിത് പവാർ വിഭാഗം) എന്നിവരുമായി ധാരണയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(BMC elections, Congress says it will contest alone)
മുംബൈയിലെ ഭരണ പരാജയങ്ങളും അഴിമതിയും തുറന്നുകാട്ടുന്ന പ്രകടന പത്രിക കോൺഗ്രസ് ഉടൻ പുറത്തിറക്കും. മലിനീകരണം, വികസന മുരടിപ്പ്, പ്രാദേശിക പ്രശ്നങ്ങൾ എന്നിവയിലൂന്നിയാകും പ്രചാരണം. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വേണ്ട രീതിയിലുള്ള വികസനം നടക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ബി.എം.സിയിൽ ഒറ്റയ്ക്ക് മത്സരിക്കുമ്പോഴും, മറ്റ് 28 മുനിസിപ്പൽ കോർപ്പറേഷനുകളിൽ പ്രാദേശിക തലത്തിൽ സഖ്യമുണ്ടാക്കാൻ ഡി.സി.സി അധ്യക്ഷന്മാർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരം സഖ്യങ്ങൾ 'ഇന്ത്യ' (INDIA) മുന്നണിയിലെ പാർട്ടികളുമായി മാത്രമേ പാടുള്ളൂ എന്ന് കർശന നിർദ്ദേശമുണ്ട്.
നാല് വർഷമായി മുടങ്ങിക്കിടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഇപ്പോൾ നടക്കുന്നത്. ബി.എം.സി ഉൾപ്പെടെ 29 കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 15-ന് നടക്കും. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രധാന പോരാട്ടമായതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇത് അഭിമാനപ്രശ്നമാണ്.