

അഹമ്മദാബാദ്: ആവശ്യപ്പെട്ട സമയത്തിന് ബ്ലൗസ് തയ്ച്ചുനൽകാത്തതിനെത്തുടർന്ന്, ഒരു തയ്യൽക്കാരനോട് ഉപഭോക്താവിന് 7000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (അഡീഷണൽ) ഉത്തരവിട്ടു. പറഞ്ഞ സമയത്ത് വസ്ത്രം തയ്ച്ചുകിട്ടാൻ വൈകുന്നത് സേവനത്തിലെ പോരായ്മയായി കമ്മീഷൻ വിലയിരുത്തി.
നവരംഗ്പുരയിൽ നിന്നുള്ള യുവതി തൻ്റെ ബന്ധുവിൻ്റെ വിവാഹത്തിനായി സി.ജി. റോഡിൽ കട നടത്തുന്ന തയ്യൽക്കാരനെ ബ്ലൗസ് തയ്ക്കാൻ ഏൽപ്പിച്ചു. 2024 ഡിസംബർ 24-നായിരുന്നു വിവാഹം.2024 നവംബറിലാണ് യുവതി തയ്യൽക്കാരനെ സമീപിച്ചത്. കൃത്യസമയത്ത് ബ്ലൗസ് എത്തിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യുവതി തയ്യൽക്കാരന് 4,395 രൂപ മുൻകൂറായി നൽകി. ഡിസംബർ 14-ന് ഓർഡർ വാങ്ങാൻ യുവതി എത്തിയെങ്കിലും ബ്ലൗസ് തയ്ച്ചിരുന്നില്ല. വിവാഹത്തിന് മുമ്പ് എന്തായാലും തയ്ച്ചുനൽകാമെന്ന് തയ്യൽക്കാരൻ ഉറപ്പുനൽകിയെങ്കിലും, ഡിസംബർ 24 കഴിഞ്ഞിട്ടും ബ്ലൗസ് ലഭിച്ചില്ല. വാഗ്ദാനം പാലിക്കാത്തതിനെ തുടർന്ന് യുവതി അഹമ്മദാബാദിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി.
തയ്യൽക്കാരൻ കമ്മീഷൻ മുമ്പാകെ ഹാജരാകാത്തതിനെ തുടർന്ന് യുവതിയുടെ പരാതി മാത്രം കേട്ടാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.
വാഗ്ദാനം ചെയ്തതുപോലെ ബ്ലൗസ് എത്തിക്കാത്തത് 'സേവനത്തിലെ പോരായ്മ' ആണെന്ന് കമ്മീഷൻ കണ്ടെത്തി. ഇത് പരാതിക്കാരിയായ യുവതിക്ക് മാനസിക ക്ലേശമുണ്ടാക്കിയെന്നും വിലയിരുത്തി.അഡ്വാൻസ് തുകയായ 4,395 രൂപ 7% പലിശ സഹിതം തിരികെ നൽകണം.
മാനസിക ക്ലേശത്തിനും കേസ് ചെലവുകൾക്കുമായി അധിക നഷ്ടപരിഹാരം നൽകണം. ആകെ നഷ്ടപരിഹാരത്തുക ഏകദേശം 7,000 രൂപയോളമാണ്.