ന്യൂഡൽഹി: ട്രാൻസ്‌ജെൻഡർ വ്യക്തികൾ, സ്വവർഗ്ഗാനുരാഗികൾ, ലൈംഗിക തൊഴിലാളികൾ എന്നിവർ രക്തം നൽകുന്നതിനുള്ള വിലക്ക് നീക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (Blood Donation Ban India LGBTQ Transgender). വിദഗ്ദ്ധ സമിതി വിഷയം പുനഃപരിശോധിച്ചതായും എന്നാൽ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിലവിലെ വിലക്ക് തുടരണമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികൾ പരിഗണിച്ചത്.
നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷന്റെയും (NACO) നാഷണൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെയും (NBTC) 2017-ലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇവർ ഹൈ റിസ്‌ക് വിഭാഗത്തിലാണ് വരുന്നത്. ഈ വിഭാഗത്തിൽ നിന്നുള്ള രക്തം സ്വീകരിക്കുന്നത് സ്വീകർത്താക്കൾക്ക് ദോഷകരമാകുമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും വ്യക്തിഗത അവകാശങ്ങളേക്കാൾ പൊതുജനാരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതി വിമുഖത പ്രകടിപ്പിച്ചു. സമാന്തരമായ സ്വകാര്യ ആശുപത്രി സൗകര്യങ്ങൾ ലഭ്യമല്ലാത്ത പാവപ്പെട്ട ജനവിഭാഗമാണ് സർക്കാർ രക്തബാങ്കുകളെ ആശ്രയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. “ഒരു ശതമാനം പോലും അണുബാധയ്ക്കുള്ള സാധ്യതയുണ്ടെങ്കിൽ അത് പാവപ്പെട്ടവരെ ബാധിക്കരുത്,” എന്ന് കോടതി പറഞ്ഞു. എന്നാൽ ഇത് വ്യക്തിയുടെ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനമാണെന്നും ലൈംഗിക ബന്ധത്തിലെ സുരക്ഷിതത്വമാണ് മാനദണ്ഡമാക്കേണ്ടതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ജയ്ന കോത്താരി വാദിച്ചു.
വിവാഹിതരായ ഹെറ്ററോസെക്ഷ്വൽ വ്യക്തികളോട് അവരുടെ ലൈംഗിക പെരുമാറ്റത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറില്ലെന്നും എന്നാൽ LGBTQ+ സമൂഹത്തെ മാത്രം മാറ്റിനിർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു. എല്ലാ രക്തവും ദാനത്തിന് ശേഷം പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും എൻഎടി ടെസ്റ്റ് നിർബന്ധമാക്കിയാൽ അപകടസാധ്യത കുറയ്ക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കോടതി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

