ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള നൗഗാം പോലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 9 ആയി ഉയർന്നു. 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നൗഗാം സന്ദർശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.(Blast at Nowgam police station, Amit Shah may visit the site)
തീവ്രവാദ ബന്ധമുള്ള കേസിൽ പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം. ഇത് 'ആക്സിഡൻ്റൽ സ്ഫോടനം' ആണെന്നും ആസൂത്രിതമല്ലെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
'വൈറ്റ് കോളർ' ഭീകരസംഘടനയുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ നിന്ന് അടുത്തിടെ പിടിച്ചെടുത്ത വൻതോതിലുള്ള സ്ഫോടകവസ്തുക്കളുടെ സാമ്പിളുകൾ വേർതിരിച്ചെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഗാനായിയുടെ വാടകവീട്ടിൽ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്ഫോടക രാസവസ്തുക്കളുടെ ഭാഗമാണ് പൊട്ടിത്തെറിച്ചത്. ഇതിൽ അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ തുടങ്ങിയവ ഉൾപ്പെടുന്നു.
കൊല്ലപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് ലാബ് അംഗങ്ങൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ക്രൈം വിംഗ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ 27 പോലീസുകാരും 3 സാധാരണക്കാരും ഉൾപ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിലവിലെ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.
സ്ഫോടനത്തിൻ്റെ ശക്തിയിൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി വാഹനങ്ങൾ തകരുകയും ചെയ്തു. ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാത് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്, ഇത് തീവ്രവാദി ആക്രമണമല്ലെന്നും സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിച്ച അപകടം മാത്രമാണെന്നും ആണ്.