

ന്യൂഡൽഹി: റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മാപ്പ് പറയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. 'മോദിയുടെ ശവക്കുഴി തോണ്ടുമെന്ന്' പറഞ്ഞത് കൊല്ലുമെന്നുള്ള ഭീഷണിയാണെന്നും ഇത്തരം തരംതാണ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.(BJP demands Rahul Gandhi's apology on PM Modi's 'grave digging' remark)
തിരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് കോൺഗ്രസ് ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിച്ച കൂറ്റൻ റാലിയിലാണ് ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷവിമർശനം ഉയർന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
അധികാരമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചാണ് നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തിൽ തുടരുന്നതെന്നും സത്യവും അഹിംസയും മുറുകെ പിടിച്ച് ഇരുവരെയും തോൽപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്ത തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞ രാഹുൽ, അവർ ഒരുനാൾ രാജ്യത്തോട് മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി.
മോദി ഒരിക്കൽ തോറ്റാൽ തിരിച്ചുവരില്ലെന്നും ചരിത്രത്തിൽപോലും ഇല്ലാതാകുമെന്നും ഖാർഗെ വിമർശിച്ചു. ബി.ജെ.പി.യുടെ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഒരുനാൾ രാജ്യത്തോട് മറുപടി പറയേണ്ടി വരുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. സമീപ സംസ്ഥാനങ്ങളിൽനിന്നടക്കം പതിനായിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് റാലിക്കായി രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തിയത്. 'വോട്ട് കൊള്ള' പ്രചാരണത്തിന്റെ ഭാഗമായി ശേഖരിച്ച അഞ്ചര കോടി ഒപ്പുകൾ ചാക്കിൽ നിറച്ച് വേദിക്ക് മുന്നിൽ വെച്ചിരുന്നു. ഇവ രാഷ്ട്രപതിക്ക് നൽകുന്ന നിവേദനത്തോടൊപ്പം കൈമാറുമെന്ന് നേതാക്കൾ അറിയിച്ചു.
അതേസമയം, റാലിയിലെ രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ ബി.ജെ.പി. ശക്തമായി തിരിച്ചടിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ രാഹുൽ ഗാന്ധി പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള റാലിയാണ് രാഹുലും പ്രിയങ്കയും നടത്തിയതെന്നും ബി.ജെ.പി. എം.പി. സംബിത് പാത്ര പറഞ്ഞു. 'വോട്ട് കൊള്ള' വിഷയം ഉയർത്തി വിവിധ സംസ്ഥാനങ്ങളിലേക്ക് റാലികൾ വ്യാപിപ്പിക്കാനാണ് കോൺഗ്രസിന്റെ ആലോചന.