ബീഹാറിലെ ഔറംഗബാദിൽ സ്വന്തം സഹോദരന്റെ മൂന്ന് മക്കളെ അമ്മാവൻ കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഖുഥാൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത് (Bihar Triple Murder). പത്തുവയസ്സുകാരനായ അനീഷ് കുമാർ, ഏഴ് വയസ്സുകാരനായ ആയുഷ് കുമാർ, അഞ്ചു വയസ്സുകാരി അനുഷ്ക കുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ അമന്ത് പാൽ സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ പട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റെയിൽവേയിലെ പാൻട്രി കാർ ജീവനക്കാരനായ ഗുഡു പാലിന്റെ മക്കളാണ് കൊല്ലപ്പെട്ട മൂന്ന് പേരും. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ അമന്ത് പാൽ, തന്റെ സഹോദരഭാര്യ അനിതാ ദേവി കുളിക്കാൻ പോയ സമയം നോക്കിയാണ് കൃത്യം നടത്തിയത്. ആരും ശബ്ദം കേൾക്കാതിരിക്കാൻ സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷമായിരുന്നു ക്രൂരത. മൂന്ന് കുട്ടികളെയും ഒരേ മുറിയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് നാട്ടുകാർ എത്തുമ്പോൾ നാലുപേരും രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അമന്ത് പാലിന് ജീവനുണ്ടെന്ന് കണ്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കുടുംബപരമായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഹസാപുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

