ഡൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുകയും നിര്‍ദ്ദേശത്തിന് അംഗീകരിക്കുകയും ചെയ്‌തു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (SIR- സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) നടത്തിയിരുന്നു. ഈ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
വോട്ടര്‍ പട്ടിക പരിഷ്‌കരണം ബിഹാര്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുമ്പുതന്നെ വന്നേക്കാം. തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം എപ്പോള്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയതായാണ് വിവരം.
മൂന്നര മണിക്കൂറിലധികം നീണ്ട ഈ യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും ചർച്ച ചെയ്തു. വോട്ടർമാരെ പരിശോധിക്കാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.