

ഔറംഗബാദ്: ബീഹാറിലെ ഔറംഗബാദ് ജില്ലയിൽ അരി മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു ( Bihar mob lynching). ബാരുൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു റൈസ് മില്ലിലാണ് 28 വയസ്സുകാരനായ സുമൻ കുമാറിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ഈ വരുന്ന ഫെബ്രുവരി 8-ന് സുമന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ ഈ സംഭവം നടന്നത്.
ദേശീയപാതയോരത്തുള്ള റൈസ് മിൽ പരിസരത്ത് അരി മോഷ്ടിക്കാൻ എത്തിയെന്ന് ആരോപിച്ചാണ് സുമനെ ഒരു സംഘം പിടികൂടിയത്. പോലീസിനെ അറിയിക്കുന്നതിന് പകരം യുവാവിനെ ബന്ധിയാക്കി മണിക്കൂറുകളോളം ലാത്തിയും വടികളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ യുവാവിനെ പിന്നീട് മിൽ ജീവനക്കാർ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
വീട്ടിലെ ഏക വരുമാന സ്രോതസ്സായിരുന്ന സുമന്റെ മരണവാർത്തയറിഞ്ഞ് കുടുംബം കടുത്ത ആഘാതത്തിലാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെയാണ് കുടുംബത്തിന്റെ പ്രതീക്ഷകൾ തകർത്ത് ഇങ്ങനെയൊരു മരണം സംഭവിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൈസ് മില്ലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു
In a shocking incident of mob lynching in Bihar's Aurangabad, a 28-year-old youth named Suman Kumar was beaten to death over allegations of stealing rice from a mill. The victim, whose wedding was scheduled for February 8, was tied up and brutally assaulted by a group of people at the rice mill premises. Although he was later taken to a hospital, he succumbed to his injuries during treatment, leaving his family in deep trauma amidst wedding preparations.